തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ വിലയിരുത്തൽ സംബന്ധിച്ച് അവലോകനം നടത്താൻ സിപിഎം നേതൃയോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത് ചേരും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത രണ്ടു ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏത് തരത്തിലുള്ള തെറ്റ് തിരുത്തലിലേക്കാണ് സിപിഎം നീങ്ങുക എന്നും പാര്‍ട്ടി പ്രഖ്യാപിക്കും.
ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികൾക്കും യോജിപ്പില്ല. സർക്കാർ നിലപാടുകൾക്കെതിരെയും പാർട്ടിയുടെ നയസമീപനങ്ങൾക്കെതിരെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അതിരൂക്ഷ വിമർശനമാണ് ഉയർന്നത്.
തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് 22 ചോദ്യങ്ങൾ താഴെ തട്ടിലേക്ക് പാർട്ടി നേതൃത്വം നൽകിയിരുന്നെങ്കിലും അതിലും ഭരണ വിരുദ്ധ വികാരമോ ശബരിമല വിവാദമോ ഉൾപ്പെടുത്തിയിരുന്നില്ല. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിൽ എത്തിയതിന് കാരണം സംഘടനാ വീഴ്ചയാണ് എന്നതടക്കമുള്ള പൊതു വിലയിരുത്തലുകൾ നിലവിലുണ്ട്.